ആഴിയും അഗ്നിയും

ആഴിയുടെ നീലിമ പേറുന്ന പ്രേതങ്ങളുടെ മൗനരാഗങ്ങളറിയാത്ത നാവികനെ പോലെ.

എന്റെ ഹൃദയരേഖകളെ വായിക്കാതെ കാണാതെ സ്പർശിക്കാതെ പട്ടടയിലൊരു കൊള്ളികത്തു കിടപ്പു ഞാൻ.

മീനച്ചൂടിൽ വിയർപ്പിന്റെ ഉപ്പ് നുണഞ്ഞിറക്കിയപ്പോഴും. തുലാമാസ രാവിൽ കൈകൾ ചൂടിനായി പരതിയപ്പോഴും. മണ്ഡലം ആത്മിയതയുടെ ആൽമരച്ചുവട്ടിൽ തളച്ചപ്പോഴും. ഞാൻ എന്നെ മറന്നു.

മുഖമില്ലാത്ത നാട്ടിൽ മുഖമൂടി വയ്ക്കാൻ മറന്നവരിന്ന് പ്രദർശന പ്രേതങ്ങളായി ജീവസ്സ് തേടുമ്പോൾ.

പുഞ്ചിരിക്കു പിന്നിൽ വാൾമുനയുടെ തിളക്കം കാണാതെ പോയപ്പോൾ നിലച്ചത് ഞാനെന്ന പ്രേതം ജനിച്ചത് ഞാനെന്ന പ്രതീകവും.

പട്ടടകൂട്ടി എന്നെ കൊളുത്തൂ നിങ്ങൾ. അഗ്നിയുടെ നാളങ്ങളെന്നിൽ പടരട്ടെ. എന്നിലെ പ്രേതത്തിന്റെ മൗനരാഗങ്ങളെ അഗ്നിയെന്ന മഹാ നാവികൻ മുങ്ങിയെടുക്കട്ടെ.
--- അനൂപ് ശിവശങ്കരപ്പിള്ള

Comments

Popular posts from this blog

കൊടികെട്ട് കരാർ:- തൊഴിലാളി പ്രസ്ഥാനം വക

Media Management and News Value

Film - Neruda